Monday, March 31, 2008

പ്രവാസിയുടെ ആത്മവിലാപങ്ങള്‍

സ്വര്‍ണ്ണം വിളയുന്ന,പണം കായ്ക്കുന്ന മരങ്ങള്‍ വളരുന്ന എണ്ണപ്പാടങ്ങളുടെ നാട്ടില്‍ വിപ്രവാസം നയിക്കുന്നവനെന്ത് ദുഃഖം .ആവശ്യത്തില്‍ കൂടുതല്‍ പണം സമ്പാദിക്കുന്നവന്‍ ,സുഖലോലുപതയില്‍ ആറാടുന്നവന്‍ ,സുഖിയനായി ജീവിതം ആഘോഷിച്ച് തീര്‍ക്കുന്നവന്‍ , ദുഃഖമെന്തെന്നറിയാത്തവന്‍ ,സര്‍വ്വോപരി ഇനിയൊരിക്കലും ജന്മനാട്ടില്‍ സ്ഥിരവാസത്തിനര്‍ഹതയില്ലാത്തവന്‍ .ഒരു പ്രവാസിയെ ക്കുറിച്ച് കേരളീയ പൊതുസമൂഹത്തിന്റെ ധാരണ ഇങ്ങനെയാവരുതേ എന്നാണ്‌ നമ്മുടെ പ്രാര്‍ഥന,ആഗ്രഹവും .പക്ഷേ നമ്മുടെ അനുഭവ സാക്ഷ്യങ്ങള്‍ക്കു പറയാനുള്ളതോ.മുകളിലുദ്ധരിച്ചത് ഓരോ പ്രവാസിയ്ക്കും പൊതുസമൂഹം ഒട്ടിച്ചു തന്ന ലേബലുകള്‍ തന്നെയല്ലേ. ജന്മ നാട്ടിലെത്തിപ്പെടനുള്ള അടങ്ങാത്ത മോഹവും കുടുംബ മിത്രാദികളെ പിരിഞ്ഞെത്തിയതിന്റെ തീരാ വ്യഥയുമായി തീ തിന്ന് കഴിയുന്ന പ്രവാസിയുടെ നൊമ്പരങ്ങള്‍ ആരറിയാന്‍ .നിറക്കൂട്ടുള്ള സ്വപ്നങ്ങളില്‍ വിരാചിക്കന്‍ മാത്രം വിധിക്കപ്പെട്ടവന്‍.
യവ്വനത്തിന്റെ പ്രസരിപ്പും ചുറുചുറുക്കും മരുഭൂമിയില്‍ ഹോമിക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യര്‍.ഒടുവില്‍ , ജീവിതത്തിന്റെ സിംഹ ഭാഗവും ഊഷര്ഭൂമിയില്‍ കുരുതി കൊടുത്തതിനു പാരിതോഷികമായി ലഭിച്ച രോഗങ്ങളുടെ ഭാണ്ഡവും പേറി പ്രവാസത്തിനറുതി വരുത്തി യാത്രയാവുമ്പോഴും സമ്പാദ്യത്തിന്റെ കണക്കു പുസ്തകത്തില്‍ മിച്ചമൊന്നുമില്ലാതെ സംപൂജ്യനായി മടങ്ങേണ്ടി വരുന്ന "മഹാ ഭഗ്യവാന്‍".സ്വസ്ഥമായൊരു ജീവിതം കൊതിഛ് നാട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും രോഗപീഢകള്‍ തളര്‍ത്തി തീര്‍ത്തും അവശനായിത്തീരുന്നു.കൂടിയാല്‍ നാലോ അന്ചോ വര്‍ഷം, അതിനുള്ളില്‍ ജീവിക്കന്‍ മറന്നു പോയ പാവം പ്രവാസി കാലായവനികക്കുള്ളിലേക്കു മറയുന്നു.എങ്കിലും പ്രവാസി, നിന്റെ ജീവിതം ഒരിക്കലും വ്യര്‍ഥമല്ല.അനേകം പേര്‍ക്കു ജീവിക്കനുള്ള വെളിഛം നല്‍കിയാണല്ലോ നീ കടന്നു പോകുന്നത്. ചുറ്റും പ്രകാശം പരത്താന്‍ സ്വയം ഉരുകിത്തീരുന്ന മെഴുകു തിരിയാവനെങ്കിലും നിനക്ക് കഴിഞ്ഞല്ലോ.

Saturday, March 29, 2008

ഉമ്മ ....... സ്‌നേഹത്തിന്റെ അക്ഷയ ഖനി

അകതാരില്‍‌ കുളിര്‍‌ ചൊരിയുന്ന രണ്ടക്ഷരം‌, ഉമ്മ

കാരുണ്യം പെയ്തിറങ്ങുന്ന താഴ്‌വാരവും സ്‌നേഹം പൂത്തുലയുന്ന പൂവാടിയുമാണുമ്മ.



സ്‌നേഹത്തിന്റെ അക്ഷയ ഖനിയാണവര്‍‌.



ഉമ്മയെ ക്കുറിച്ചോര്‍ക്കുമ്പോള്‍‌ , രണ്ടിറ്റ് കണ്ണ് നീര്‍‌ പൊഴിക്കാത്തവരായി ആരുണ്ട്‌.



നമ്മെ നാമാക്കാന്‍‌ എത്രയെത്ര പ്രയാസങ്ങള്‍‌ സഹിച്ചു! അനുഭവിച്ചു തീര്‍ത്ത മാനസിക വ്യഥകളെത്ര!



നമുക്ക് ചെറിയൊരസുഖം വരുമ്പോള്‍‌, നമുക്ക് ചെറുതായൊന്ന് നോവുമ്പോള്‍‌, ആധി പൂണ്ട മനസ്സുമായി ,നിദ്രാവിഹീനരായി കഴിയുന്ന നമ്മുടെ ഉമ്മ (അമ്മ) . മക്കള്‍ക്ക് വേണ്ടി സഹനപര്‍വ്വം തീര്‍ക്കുന്ന, സര്‍വ്വം ത്യജിക്കുന്ന ഉമ്മ. നമ്മെ ഭക്ഷിപ്പിക്കന്‍‌ സ്വയം പട്ടിണി വരിക്കുന്നവര്‍‌.നമ്മുടെ ആധികളും, വ്യാധികളും ഏറ്റെടുത്ത് സ്വയം ഉരുകി തീരുന്ന ഉമ്മ.



നമ്മുടെ ചെറുപ്പത്തിലേക്കൊന്ന് ഊളിയിട്ട് നോക്കൂ, സര്‍വ്വതിനും ആശ്രയം നമുക്ക് ഉമ്മയായിരുന്നില്ലേ?



നമ്മെ മുലയൂട്ടാന്‍‌ അവര്‍ അനുഭവിച്ച യാതനകള്‍, നിശയുടെ നിശബ്ദതയില്‍‌ നാം‌ സുഖമായുറങ്ങുമ്പോള്‍‌ ഉറക്കത്തിനവധി നല്‍‌കി നമ്മെ നോക്കി നെടുവീര്‍പ്പിട്ടിരിക്കുന്ന ഉമ്മ.യാതൊരറപ്പും വെറുപ്പുമില്ലതെ , വാത്സല്യ പൂര്‍വ്വം‌ നമ്മുടെ വിസര്‍ജ്ജ്യങ്ങള്‍‌ കഴുകി ശുദ്ധീകരിക്കുന്ന ഉമ്മ.



കൊച്ചു നാളിലെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളും, കുസ്ര്തികളും പങ്കുവെക്കന്‍‌, നമ്മുടെ സങ്കടങ്ങളും ആവലാതികളും നിവര്‍ത്തിക്കന്‍‌, നമ്മുടെ പ്രയാസങ്ങള്‍ക്കും ദുഖങ്ങള്‍ക്കും പരിഹാരം കാണാന്‍‌ നമുക്കവലംഭം ഉമ്മയായിരുന്നു. അവരുടെ സ്‌നേഹമസൃണമായ ഒരു തലോടല്‍‌, ഒരു ചുടുചും‌ബനം‌, സര്‍വ്വതിനും പരിഹാരമായി അതു മതിയായിരുന്നു നമുക്ക്‍. നീറിപ്പുകയുന്ന മനസ്സുകള്‍ക്ക്‍ ഉമ്മയുടെ സന്ത്വന സ്പര്‍ശം എന്തൊരശ്വാസമായിരുന്നു.ഉമ്മയുടെ സ്‌നേഹം അനുഭവിക്കാന്‍‌ അനുഗ്രഹം ലഭിച്ച നാമെത്ര ഭാഗ്യവാന്മാര്‍‌ !എന്നിട്ടും.............. നാമെന്താണവര്‍ക്കു വേണ്ടി ബാക്കി വെക്കുന്നത്‌?



സുഖാഡംബരങ്ങളുടെ പളപളപ്പില്‍‌ , ആധുനികതയുടെ പൊങ്ങച്ചങ്ങളില്‍‌ , അവര്‍ അനുഭവിച്ച് തീര്‍ത്ത യാതനകളും വേതനകളും നാം‌ വിസ്മ്ര്തിയുടെ ചവറ്റു കൊട്ടയിലേക്കു വലിച്ചെറിയൂന്നു.അവര്‍ നല്‍കിയ സ്‌നേഹത്തിനു പകരമായി കുത്തുവാക്കുകളും മാനസിക പീഢനങ്ങളും സമ്മാനിച്ച് ഏകന്ത വാസത്തിന്റെ ഇരുട്ടറയിലേക്കും വൃദ്ധസദനങ്ങളുടെ ജയിലറകളിലേക്കും നാമവരെ തള്ളിവിടുന്നു.



സ്‌നേഹവും ആര്‍ദ്രതയും വറ്റിവരണ്ട മനുഷ്യപ്പിശാചുക്കളായി മാറുകയാണോ നാം‌.ഇതിന്റെ ദുരന്ത ഫലം എത്ര ഭയാനകമാണെന്നോ? കരുണ്യത്തിന്റെ കുളിര്‍തെന്നലായ പുണ്യപ്രവാചകന്‍‌ മുഹമ്മദ് നബി (സ) യുടെ സവിധത്തിലേക്കു നമുക്കൊന്നു കടന്നു ചെല്ലാം‌. അവിടുത്തെ ശിഷ്യ ഗണങ്ങളില്‍‌ പ്പെട്ട അല്‍ഖമ മരണാസന്നനായി കിടക്കുന്നു. അന്ത്യ സമയത്ത് വിശുദ്ധ വാക്യം‌ ഉരുവിടാന്‍‌ പ്രയാസപ്പെടുന്ന അല്‍ഖമയുടെ ദുഖവാര്‍ത്ത പ്രവാചകരുടെ (സ) സന്നിധിയിലുമെത്തുന്നു. നിജസ്ഥിതിയറിയാന്‍‌ അവിടുന്ന് ഉമറുല്‍ ഫാറൂഖിന്റെ (റ) നേതൃത്വത്തില്‍ ഒരു സംഘത്തെ അയക്കുകയും അല്‍ഖമയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോയെന്നാരായാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.അനന്തരം അല്‍ഖമയുടെ വൃദ്ധയായ മാതാവ് തിരുസവിധത്തിലെത്തി.തന്റെ മകന്‍‌ അല്ലാഹുവിന്റെ കല്‍‌പനകള്‍ അനുസരിക്കുന്ന ഭക്തനാണെന്നും‌ എന്നാല്‍‌ തന്നോടുള്ള പെരുമാറ്റം മോശമായിരുന്നെന്നും അതില്‍ താന്‍ അതീവ ദുഖിതയാണെന്നും അല്‍ഖമയോട് നീരസമുണ്ടെന്നും അവര്‍‌ പ്രവാചകനെ (സ) അറിയിച്ചു.ഇതു തന്നെയാണു അല്‍ഖമയുടെ ദുരവസ്ഥയ്ക് കാരണമെന്ന് മൊഴിഞ്ഞ നബി (സ) , അല്‍ഖമയെ കത്തിക്കാനുള്ള തീ കുണ്ഡാരത്തിനാവശ്യമായ വിറക് ശേഖരിച്ച് വരാന്‍‌ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍‌കി. ഇതു കേട്ട ആ വൃദ്ധമാതാവിന്റെ കണ്ണുകള്‍ സജലങ്ങളായി. ആ മാതൃഹൃദയം ദുഃഖഭാരത്താല്‍‌ വിതുമ്പാന്‍‌ തുടങ്ങി. പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ പ്രവാചകനോട് അഭ്യര്‍ഥിച്ചു. "അല്ലാഹുവിന്റെ റസൂലേ, എന്റെ മകനെ ഒരിക്കലും തീ കുണ്ഡാരത്തിലേക്കെറിയരുത്. അതൊരിക്കലും എനിക്ക് സഹിക്കാന്‍ കഴിയില്ല.ഞനിതാ എന്റെ മകനു മപ്പു കൊടുക്കുന്നു. "തുടര്ന്ന് വൃദ്ധമതവിന്റെ തൃപ്തി സമ്പാദിച്ച അല്‍ഖമ വിശുദ്ധ വാക്യം ഉരുവിട്ട് സന്തോഷവാനായി പരലോകം പ്രപിച്ചു

Wednesday, March 26, 2008

ബൂലോകത്തിലേക്ക് ഞാനും

അങ്ങിനെ ഞാനും ബൂലോകത്തിലെ അംഗമാവാട്ടെ. ആര്‍ക്കും എതിര്‍പ്പില്ലെന്ന് വിശ്വസിക്കുന്നു.