Sunday, October 24, 2010

പെണ്‍കുട്ടികള്‍ക്ക് വേണ്ടി വലയെറിയുന്നവര്‍


തലക്കെട്ട് കാണുമ്പോള്‍ തന്നെ തോന്നിയേക്കാം, ഇതൊക്കെ ഇപ്പോള്‍ ഇത്ര വലിയ വാര്‍ത്തയാണോ എന്ന്. പെണ്‍‌വാണിഭങ്ങളും പീഡന കഥകളും നിത്യസം‌ഭവങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എങ്കിലും ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആശങ്കകള്‍ ഏറുകയാണ്. പ്രേമം നടിച്ചും മറ്റും പെണ്‍കുട്ടികളെ വശീകരിച്ച് വാണിഭസംഘത്തിന്റെ വലയിലെത്തിക്കുന്ന വന്‍ റാക്കറ്റുകള്‍ പലയിടത്തും സജീവമായിരിക്കുന്നു. ചിലര്‍ ആര്‍ഭാടജീവിതം നയിക്കാന്‍ വാണിഭക്കാര്‍ക്കൊപ്പം സ്വയം ഇറങ്ങിത്തിരിക്കുമ്പോള്‍ മറ്റുചിലര്‍ വഞ്ചനയിലൂ‍ടെ സംഘങ്ങളുടെ പിടിയിലകപ്പെട്ട് ജീവിതം തന്നെ ഹോമിക്കപ്പെടുന്നു. സ്കൂള്‍ കുട്ടികളെ പോലും വശീകരിച്ച് വലയിലാക്കുന്ന ഗൂഢസം‌ഘങ്ങള്‍ ഇരകളെത്തേടിയിറങ്ങുമ്പോള്‍, നമ്മുടെ മക്കളുടെ കാര്യത്തില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ദീപിക പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട് നോക്കൂ.

സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ദുരുപയോഗം ചെയ്യുന്ന സം‌ഘം മാളയില്‍ വിലസുന്നു.

മാള, അന്നമനട ടൌണുകളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ വാഹനങ്ങളില്‍ കൊണ്ടുവന്ന് ലൈം‌ഗികമായി ദുരുപയോഗിക്കുന്ന യുവാക്കള്‍ വിലസുന്നതായി പരാതി. കഴിഞ്ഞ ദിവസം മാള ടൌണില്‍ പെണ്‍‌കുട്ടിയും യുവാവും വന്ന കാര്‍ അനങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. നാട്ടുകാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയപ്പോഴേക്കും യുവാവ് കാര്‍ വേഗത്തില്‍ ഓടിച്ച് പോയി. പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു. യുവാവ് മാള പള്ളിപ്പുറം സ്വദേശിയാണ്. പെണ്‍കുട്ടി മാളക്ക് സമീപത്തെ ഇം‌ഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥിനിയും. ഇന്നലെ അന്നമനട ടൌണില്‍ കാറുമായെത്തി വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച യുവാക്കളെ പോലീസ് കൈയോടെ പിടികൂടി. (ദീപിക 21-10-2010)

മക്കളുടെ ശോഭനമായ ഭാവി സ്വപ്നം കണ്ട് ഉന്നത പഠനത്തിനായി വിവിധ കലാലയങ്ങളിലേക്കും ഹോസ്റ്റലുകളിലേക്കും അയക്കുന്ന ഏതൊരു രക്ഷിതാവിന്റെയും ഉള്ളു പിടക്കുന്ന ഒരു ചാനല്‍ റിപ്പോര്‍ട്ട് രണ്ട് ദിവസം മുമ്പ് യൂട്യൂബിലൂടെ കാണാനിടയായി. അമൃത ടിവിയിലെ എന്റെ വാര്‍ത്ത എന്ന പരിപാടിയിലൂടെ അവര്‍ നമ്മിലേക്ക് എറിയുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. അതിന് ഉത്തരം കാണേണ്ടവര്‍ നാം തന്നെയാണ്. ഓര്‍ക്കുക, നമ്മുടെ മക്കളുടെ, സഹോദരിമാരുടെ, മാനവും ജീവിതവും ഏതെങ്കിലും കഴുകന്മാര്‍ക്ക് കൊത്തിവലിക്കാനുള്ളതല്ല. ഏതെങ്കിലും തെമ്മാടിക്കൂട്ടങ്ങള്‍ക്ക് വിലപറയാനും പിച്ചിച്ചീന്താനുമുള്ളതല്ല. നാം ജാഗ്രവത്തായേ മതിയാകൂ. ഒരു പക്ഷേ നമ്മില്‍ പലരും ആ എപ്പിസോഡ് കണ്ടവരായിരിക്കാം. എങ്കിലും ഒരിക്കല്‍ കൂടി നമുക്ക് കാണാം
ഭാഗം ഒന്ന്

ഭാഗം രണ്ട്